അധ്യായം 2
"യാത്രിയോം കൃപയാ ധ്യാൻ ദിജിയെ ...." റെയിൽവേ ജോക്കിയുടെ മുന്നറിയിപ്പ് വന്നു-മൂന്നാം തരം! പുഷ്പകം ഉടൻ പുറപ്പെടുന്നു എന്ന് സാരം. സകല ബംഗാളികളും വണ്ടിപിടിച്ചു കേരളത്തിലേക്ക് പണിക്കു വരുമ്പോൾ അന്തപ്പൻ പണിയന്വേഷിച്ചു അങ്ങ് ബംഗാളിലേക്ക്! മകനെ ഗൾഫിലേക്ക് നാടുകടത്താനെന്നോണം വീട്ടുകാർ പാതിരായ്ക്ക് തൃശൂർ റയിൽവേ സ്റ്റേഷനിൽ നിരന്നു നിന്നു. സമ്മേളനത്തിന് ജനഗണമന പാടിക്കൊണ്ട് അന്തപ്പൻ ലഗേജുമെടുത്തു അകത്തു കയറി. മൂന്നു ബെർത്ത് കൂട്ടിക്കെട്ടിയ എ സി കോച്ചാണ് വിഷ്ണുലോകം. പെട്ടി ഒതുക്കി വച്ച് കർട്ടൻ നീക്കി മിഡിൽ ബെർത്തിൽ വലിഞ്ഞുകേറി. 'തോടി ദേർ മേം 'വണ്ടി സ്റ്റേഷൻ വിട്ടു.
--------------------------------------------------------------------------------------
യോനാപ്രവാചകനെകണക്ക് മൂന്നാം ദിവസം അന്തപ്പൻ പശ്ചിമ ബംഗാളിൽ കാലെടുത്തുകുത്തി. പ്ലാറ്റഫോമിലിറങ്ങി തോമസിനെ വിളിച്ചു.
"ഏതു പ്ലാറ്റ്‌ഫോമിലാ ?" മറുപടി .
വെറും 23 പ്ലാറ്റ്‌ഫോമുകൾ മാത്രമുള്ള വളരെ ചെറിയ സ്റ്റേഷനായിരുന്നു ഹൗറ. ആരോട് ചോദിയ്ക്കാൻ? അടുത്തുനിന്ന ഭായിയോട്, പത്താം ക്ലാസിൽ അടച്ചു വച്ച ഹിന്ദിയെടുത്തു അന്തപ്പൻ ഒരു പയറ്റ് പയറ്റി:
"ഭായി, യെഹ് കോൻസാ പ്ലാറ്റ് ഫോമ് ഹൈ ?"
തെല്ലൊന്നു ആലോചിച്ച ശേഷം മറുപടി വന്നു:
"യെഹ് തോ ഹൗറാ ഹൈ "
ഗണപതിക്ക് വച്ചതു തന്നെ കാക്ക കൊണ്ടുപോയി. എന്തായാലും അധികം വൈകാതെ തോമസ് തന്നെ കണ്ടുപിടിച്ചത് ഒരു കാഷ്വാലിറ്റി ഒഴിവാക്കി. തോമസ്- അതേ കമ്പനിയിലെ ഏക മലയാളി. താമസം കോട്ടേഴ്‌സിൽ തന്നെ. അന്തപ്പനെ സ്വീകരിക്കാൻ തോമസിന്റെ അമ്മാവൻ കൂടിയായ മുതലാളി, ഓൺ ഡ്യൂട്ടി ബോർഡ് വച്ച് അയച്ചതാണ്.
"ഇതാണ് ഹൗറാ ബ്രിഡ്ജ്!" സ്റ്റേഷന് പുറത്തിറങ്ങി ബസ് സ്റ്റാൻഡിലേക്ക് നടക്കുന്നതിനിടെ തോമസ് പറഞ്ഞു. അന്തപ്പൻ തല ഉയർത്തി നോക്കി. 1943ൽ ഹൗറാ, കൊൽക്കത്ത എന്നീ നഗരങ്ങളെ ബന്ധിച്ചു കൊണ്ട് ഹൂഗ്ലി നടിക്കുന്നു കുറുകെ ബ്രിട്ടീഷ്കാർ പണി കഴിച്ച ആ ഉരുക്കു പാലം, പ്രൗഢിയോടെ തലയെടുത്തു പിടിച്ചു നിൽക്കുന്നു. അങ്ങുമിങ്ങും കൊൽക്കത്തയുടെ മാത്രം മഞ്ഞ നിറമുള്ള ടാക്സി കാറുകൾ, നീല നിറമുള്ള സിറ്റി ബസ്സുകൾ, റിക്ഷാവണ്ടികൾ...
ബസിൽ കയറി , 'ചേട്ടാ, രണ്ടിരിഞ്ഞാലൊട ...' എന്ന് പറയുന്ന അതേ തൃശ്ശൂർ ശൈലിയിൽ തോമസ് പറഞ്ഞു: " ഭായി, ദോ, മധ്യംഗ്രാം ".
വണ്ടി ഹൂഗ്ലി നദിക്ക് മുകളിൽ പാലത്തിലൂടെ നീങ്ങി. 'ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള തൂക്കുപാലം?' ഒരു PSC പരീക്ഷയ്ക്കും എഴുതാൻ പറ്റിയിട്ടില്ലാത്ത ആ ഉത്തരത്തിലാണ് താനെന്നോർത്തു അന്തപ്പൻ പുളകം കൊണ്ടു.
നഗരം വിട്ടതോടെ നിരത്തിലെയും ബസ്സിലെയും തിരക്ക് കുറഞ്ഞുവന്നു. വണ്ടി മധ്യംഗ്രാം എന്ന ഒരു ചെറിയ പട്ടണത്തിൽ വന്നു നിന്നു. ബസ്സിറങ്ങി തോമസ് ഒരു ഓട്ടോ പിടിച്ചു. സാധാരണ ഷെയർ ഓട്ടോകളാണ് പതിവ്. പക്ഷെ ലഗേജ് വില്ലനാകും.
ഓട്ടോക്കാരൻ വണ്ടി ഒരു ബസ് സ്റ്റോപ്പിൽ കൊണ്ടുവന്നു നിർത്തി. 'ഒടുവിൽ സ്ഥലം എത്തിപ്പോയി' അന്തപ്പൻ നെടുവീർപ്പെട്ടു. പക്ഷെ തോമസ് അടുത്തു നിന്ന റിക്ഷാക്കാരനെ വിളിച്ചു:
"ഭായി, ബോദായ് കാപ്സ്യൂൾ കമ്പനി!"
തോമസ്,ലഗേജ്,അന്തപ്പൻ എന്നിവർ യഥാക്രമം റിക്ഷയിലേറി. ചരക്കു കൊണ്ടുപോകാൻ പാകത്തിന് തുറന്ന, പലകയടിച്ച സൈക്കിൾ റിക്ഷ. റിക്ഷാക്കാരൻ എണീറ്റ് നിന്ന് ആഞ്ഞു ചവിട്ടുന്നുണ്ട്.
കളിമണ്ണ് പോലുള്ള വഴി. ചുറ്റും ഉയർന്ന മതിലുകളോട് കൂടിയ ധാരാളം ചെറിയ കമ്പനികൾ. ചിലതിൽ നിന്നും കറുത്ത പുക ആകാശത്തു ചോദ്യചിഹ്നം വരയ്ക്കുന്നുണ്ട്. ചായം മുക്കുന്ന കമ്പനിയിൽ നിന്നുമുള്ള പലനിറത്തിലുള്ള അഴുക്കുവെള്ളം കാനയിൽ കര കവിയുന്നു . ഒരു വർക്ഷോപ്, രണ്ടു നാല് ചെറിയ കടകൾ; പിന്നെ അങ്ങിങ്ങായി വഴിയരികിൽ കുടിലുകൾ പോലുള്ള ചെറിയ വീടുകൾ. പല ഒറ്റമുറി വീടുകളുടെയും വാതിൽ തുറക്കുന്നത് നിരത്തിലേക്കാണ്. ആടുമാടുകൾ അങ്ങിങ്ങു മിച്ചമുള്ള പച്ചപ്പ് മായ്ച്ചു കളയുന്നു . പല കമ്പനി മതിലിലും മൈലാഞ്ചിയിട്ട കണക്കു പൊത്തിയ ചാണകം ബേക് ചെയ്യുന്നു.
ഒരു വളവു തിരിഞ്ഞു റിക്ഷ നിന്നു. കുടിലുകളുടെ മുന്നിൽ നിന്നിരുന്ന വീട്ടുകാരികൾ തങ്ങളെ തന്നെ നോക്കി എന്തോ പറയുന്നുണ്ട്. നിറം മങ്ങിയ ഉടുപ്പുകളണിഞ്ഞ സച്ചിനും ധോണിയും വഴിയിൽ മാച്ച് കളിക്കുന്നു. എല്ലാവരുടെയും നോട്ടം വരത്തനായ തന്നിലേക്കാണ്. തോമസും അന്തപ്പനും, കമ്പനിയുടെ പേരെഴുതിയ ഒരു വലിയ ഗേറ്റിനു മുന്നിൽ ഒടുവിൽ ചെന്ന് നിന്നു. തോമസ് ആരെയോ വിളിച്ചു. ആ വലിയ ഗേറ്റ് അന്തപ്പന് മുന്നിൽ പതിയെ തുറന്നു..
(തുടരും )
"യാത്രിയോം കൃപയാ ധ്യാൻ ദിജിയെ ...." റെയിൽവേ ജോക്കിയുടെ മുന്നറിയിപ്പ് വന്നു-മൂന്നാം തരം! പുഷ്പകം ഉടൻ പുറപ്പെടുന്നു എന്ന് സാരം. സകല ബംഗാളികളും വണ്ടിപിടിച്ചു കേരളത്തിലേക്ക് പണിക്കു വരുമ്പോൾ അന്തപ്പൻ പണിയന്വേഷിച്ചു അങ്ങ് ബംഗാളിലേക്ക്! മകനെ ഗൾഫിലേക്ക് നാടുകടത്താനെന്നോണം വീട്ടുകാർ പാതിരായ്ക്ക് തൃശൂർ റയിൽവേ സ്റ്റേഷനിൽ നിരന്നു നിന്നു. സമ്മേളനത്തിന് ജനഗണമന പാടിക്കൊണ്ട് അന്തപ്പൻ ലഗേജുമെടുത്തു അകത്തു കയറി. മൂന്നു ബെർത്ത് കൂട്ടിക്കെട്ടിയ എ സി കോച്ചാണ് വിഷ്ണുലോകം. പെട്ടി ഒതുക്കി വച്ച് കർട്ടൻ നീക്കി മിഡിൽ ബെർത്തിൽ വലിഞ്ഞുകേറി. 'തോടി ദേർ മേം 'വണ്ടി സ്റ്റേഷൻ വിട്ടു.
--------------------------------------------------------------------------------------
യോനാപ്രവാചകനെകണക്ക് മൂന്നാം ദിവസം അന്തപ്പൻ പശ്ചിമ ബംഗാളിൽ കാലെടുത്തുകുത്തി. പ്ലാറ്റഫോമിലിറങ്ങി തോമസിനെ വിളിച്ചു.
"ഏതു പ്ലാറ്റ്‌ഫോമിലാ ?" മറുപടി .
വെറും 23 പ്ലാറ്റ്‌ഫോമുകൾ മാത്രമുള്ള വളരെ ചെറിയ സ്റ്റേഷനായിരുന്നു ഹൗറ. ആരോട് ചോദിയ്ക്കാൻ? അടുത്തുനിന്ന ഭായിയോട്, പത്താം ക്ലാസിൽ അടച്ചു വച്ച ഹിന്ദിയെടുത്തു അന്തപ്പൻ ഒരു പയറ്റ് പയറ്റി:
"ഭായി, യെഹ് കോൻസാ പ്ലാറ്റ് ഫോമ് ഹൈ ?"
തെല്ലൊന്നു ആലോചിച്ച ശേഷം മറുപടി വന്നു:
"യെഹ് തോ ഹൗറാ ഹൈ "
ഗണപതിക്ക് വച്ചതു തന്നെ കാക്ക കൊണ്ടുപോയി. എന്തായാലും അധികം വൈകാതെ തോമസ് തന്നെ കണ്ടുപിടിച്ചത് ഒരു കാഷ്വാലിറ്റി ഒഴിവാക്കി. തോമസ്- അതേ കമ്പനിയിലെ ഏക മലയാളി. താമസം കോട്ടേഴ്‌സിൽ തന്നെ. അന്തപ്പനെ സ്വീകരിക്കാൻ തോമസിന്റെ അമ്മാവൻ കൂടിയായ മുതലാളി, ഓൺ ഡ്യൂട്ടി ബോർഡ് വച്ച് അയച്ചതാണ്.
"ഇതാണ് ഹൗറാ ബ്രിഡ്ജ്!" സ്റ്റേഷന് പുറത്തിറങ്ങി ബസ് സ്റ്റാൻഡിലേക്ക് നടക്കുന്നതിനിടെ തോമസ് പറഞ്ഞു. അന്തപ്പൻ തല ഉയർത്തി നോക്കി. 1943ൽ ഹൗറാ, കൊൽക്കത്ത എന്നീ നഗരങ്ങളെ ബന്ധിച്ചു കൊണ്ട് ഹൂഗ്ലി നടിക്കുന്നു കുറുകെ ബ്രിട്ടീഷ്കാർ പണി കഴിച്ച ആ ഉരുക്കു പാലം, പ്രൗഢിയോടെ തലയെടുത്തു പിടിച്ചു നിൽക്കുന്നു. അങ്ങുമിങ്ങും കൊൽക്കത്തയുടെ മാത്രം മഞ്ഞ നിറമുള്ള ടാക്സി കാറുകൾ, നീല നിറമുള്ള സിറ്റി ബസ്സുകൾ, റിക്ഷാവണ്ടികൾ...
ബസിൽ കയറി , 'ചേട്ടാ, രണ്ടിരിഞ്ഞാലൊട ...' എന്ന് പറയുന്ന അതേ തൃശ്ശൂർ ശൈലിയിൽ തോമസ് പറഞ്ഞു: " ഭായി, ദോ, മധ്യംഗ്രാം ".
വണ്ടി ഹൂഗ്ലി നദിക്ക് മുകളിൽ പാലത്തിലൂടെ നീങ്ങി. 'ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള തൂക്കുപാലം?' ഒരു PSC പരീക്ഷയ്ക്കും എഴുതാൻ പറ്റിയിട്ടില്ലാത്ത ആ ഉത്തരത്തിലാണ് താനെന്നോർത്തു അന്തപ്പൻ പുളകം കൊണ്ടു.
നഗരം വിട്ടതോടെ നിരത്തിലെയും ബസ്സിലെയും തിരക്ക് കുറഞ്ഞുവന്നു. വണ്ടി മധ്യംഗ്രാം എന്ന ഒരു ചെറിയ പട്ടണത്തിൽ വന്നു നിന്നു. ബസ്സിറങ്ങി തോമസ് ഒരു ഓട്ടോ പിടിച്ചു. സാധാരണ ഷെയർ ഓട്ടോകളാണ് പതിവ്. പക്ഷെ ലഗേജ് വില്ലനാകും.
ഓട്ടോക്കാരൻ വണ്ടി ഒരു ബസ് സ്റ്റോപ്പിൽ കൊണ്ടുവന്നു നിർത്തി. 'ഒടുവിൽ സ്ഥലം എത്തിപ്പോയി' അന്തപ്പൻ നെടുവീർപ്പെട്ടു. പക്ഷെ തോമസ് അടുത്തു നിന്ന റിക്ഷാക്കാരനെ വിളിച്ചു:
"ഭായി, ബോദായ് കാപ്സ്യൂൾ കമ്പനി!"
തോമസ്,ലഗേജ്,അന്തപ്പൻ എന്നിവർ യഥാക്രമം റിക്ഷയിലേറി. ചരക്കു കൊണ്ടുപോകാൻ പാകത്തിന് തുറന്ന, പലകയടിച്ച സൈക്കിൾ റിക്ഷ. റിക്ഷാക്കാരൻ എണീറ്റ് നിന്ന് ആഞ്ഞു ചവിട്ടുന്നുണ്ട്.
കളിമണ്ണ് പോലുള്ള വഴി. ചുറ്റും ഉയർന്ന മതിലുകളോട് കൂടിയ ധാരാളം ചെറിയ കമ്പനികൾ. ചിലതിൽ നിന്നും കറുത്ത പുക ആകാശത്തു ചോദ്യചിഹ്നം വരയ്ക്കുന്നുണ്ട്. ചായം മുക്കുന്ന കമ്പനിയിൽ നിന്നുമുള്ള പലനിറത്തിലുള്ള അഴുക്കുവെള്ളം കാനയിൽ കര കവിയുന്നു . ഒരു വർക്ഷോപ്, രണ്ടു നാല് ചെറിയ കടകൾ; പിന്നെ അങ്ങിങ്ങായി വഴിയരികിൽ കുടിലുകൾ പോലുള്ള ചെറിയ വീടുകൾ. പല ഒറ്റമുറി വീടുകളുടെയും വാതിൽ തുറക്കുന്നത് നിരത്തിലേക്കാണ്. ആടുമാടുകൾ അങ്ങിങ്ങു മിച്ചമുള്ള പച്ചപ്പ് മായ്ച്ചു കളയുന്നു . പല കമ്പനി മതിലിലും മൈലാഞ്ചിയിട്ട കണക്കു പൊത്തിയ ചാണകം ബേക് ചെയ്യുന്നു.
ഒരു വളവു തിരിഞ്ഞു റിക്ഷ നിന്നു. കുടിലുകളുടെ മുന്നിൽ നിന്നിരുന്ന വീട്ടുകാരികൾ തങ്ങളെ തന്നെ നോക്കി എന്തോ പറയുന്നുണ്ട്. നിറം മങ്ങിയ ഉടുപ്പുകളണിഞ്ഞ സച്ചിനും ധോണിയും വഴിയിൽ മാച്ച് കളിക്കുന്നു. എല്ലാവരുടെയും നോട്ടം വരത്തനായ തന്നിലേക്കാണ്. തോമസും അന്തപ്പനും, കമ്പനിയുടെ പേരെഴുതിയ ഒരു വലിയ ഗേറ്റിനു മുന്നിൽ ഒടുവിൽ ചെന്ന് നിന്നു. തോമസ് ആരെയോ വിളിച്ചു. ആ വലിയ ഗേറ്റ് അന്തപ്പന് മുന്നിൽ പതിയെ തുറന്നു..
(തുടരും )
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ